അമ്പലപ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ

March 15, 2026

 



ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇവിടെ കോണ്‍ഗ്രസിന് പ്രത്യേകം സ്ഥാനാര്‍ത്ഥിയില്ല.ഇതോടെ കേരളം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മത്സരമായി : അമ്പലപ്പുഴ നിയമസഭാ മണ്ഡളം മാറി. എന്നാല്‍ ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യു.ഡി.എഫ് ക്യാമ്പില്‍ നേരത്തെ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു.

സുധാകരന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ  അനുകൂലമാണ് എന്ന തരത്തില്‍ വന്ന വാര്‍ത്തകളായിരുന്നു കോണ്‍ഗ്രസിനെ പിന്നോട്ട് വലിച്ചത്. തന്റെ നിലപാടുകളെക്കുറിച്ചും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ ഉറപ്പ് നല്‍കിയതോടെയാണ് ചിത്രം മാറിയത്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ പിണറായി സര്‍ക്കാരിനെതിരാണെന്ന സുധാകരന്റെ വിശദീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും അംഗീകരിക്കുകയായിരുന്നു.

നിരൂപാധിക പിന്തുണയാണ് കോണ്‍ഗ്രസ് സുധാകരന് നല്കിയത്.ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന അമ്പലപ്പുഴയില്‍ സുധാകരനെപ്പോലൊരു കരുത്തനായ നേതാവ് യു.ഡി.എഫ് പിന്തുണയോടെ എത്തുമ്പോള്‍ അത് എല്‍.ഡി.എഫിന് വലിയ വെല്ലുവിളിയാകും. സുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ടുകളും  ഒന്നിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.വികസന നായകനെന്ന പ്രതിച്ഛായയും ഭരണവിരുദ്ധ വികാരവും ഒരുപോലെ വോട്ടാക്കി മാറ്റാനാണ് സുധാകരനും യു.ഡി.എഫും ലക്ഷ്യമിടുന്നത്.

ഇടതുപക്ഷത്തിന് സ്വന്തം തട്ടകത്തില്‍ പടലപ്പിണക്കങ്ങളും സുധാകരന്റെ വെല്ലുവിളിയും ഒരേപോലെ നേരിടേണ്ടി വരുമെന്നത് പോരാട്ടം കടുപ്പിക്കും. അമ്പലപ്പുഴയില്‍ സുധാകരന്റെ ഉണ്ടാക്കുന്ന ഇഫക്ട് ജില്ലയിലാകെ സ്വാധീനമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. ഇതിനിടെ സുധാകരനെതിരെ സിപിഎം പരസ്യ നിലപാട് സ്വീകരിച്ചു കഴിഞ്ഞു.

സുധാകരന്റെ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്നും; ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേരാത്ത വീഴ്ചയാണിതെന്നും; അദ്ദേഹത്തിന്റെ ഈ 'രോഗം' പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പരിഹസിച്ചു.കോണ്‍ഗ്രസിന്റെ പിന്തുണ മുന്‍കൂട്ടി ഉറപ്പിച്ച ശേഷമാണ് സുധാകരന്‍ സ്വതന്ത്രനായി പ്രഖ്യാപിച്ചതെന്നാണ്  സി.പി.എമ്മിന്റെ ആരോപണം

അമ്പലപ്പുഴ പാര്‍ട്ടിയുടെ കോട്ടയാണെന്നും വോട്ട് വ്യക്തിക്കല്ല മറിച്ച് പാര്‍ട്ടിക്കാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സുധാകരന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ ആയ എച്ച്. സലാമിനെ തന്നെ വീണ്ടും അമ്പലപ്പുഴയില്‍ അങ്കത്തിനിറക്കാനാണ് സി.പി.എം തീരുമാനം. സുധാകരന് പാര്‍ട്ടി നല്‍കിയ പ്രത്യേക പരിഗണനകള്‍ അദ്ദേഹം മറന്നുവെന്നും, രക്തസാക്ഷിയായ സ്വന്തം സഹോദരനെപ്പോലും അപമാനിക്കുന്ന നിലപാടാണ് സുധാകരന്റേതെന്നും എച്ച്.സലാം ആരോപിച്ചിരുന്നു. സുധാകരനെതിരെ പരസ്യമായ പ്രതിഷേധ പരിപാടികള്‍ക്കും പോസ്റ്റര്‍ പ്രചാരണങ്ങള്‍ക്കും പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്.

 

Share this

Related Posts

Previous
Next Post »